നാദാപുരം(കോഴിക്കോട്) : ( www.truevisionnews.com ) കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. ഏകദേശം അൻപത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.
അപകടത്തിൽ കോഴിക്കോട് ചെലവൂർ സ്വദേശി അൽഭുതകരമായി രക്ഷപ്പെട്ടു. അബ്ദുറഹ്മാൻ ഗുരിക്കൾ ആണ് രക്ഷപ്പെട്ടത്. സ്ഥലത്ത് ഉഴിച്ചിൽ കേന്ദ്രം നടത്തി വരികയായിരുന്നു അബ്ദുറഹ്മാൻ. സാധാരണയായി ജോലി കഴിഞ്ഞ് ഈ കെട്ടിടത്തിലാണ് ഇയാൾ വിശ്രമിക്കാനായി എത്താറുള്ളത്. എന്നാൽ ഇന്നലെ ചെലവൂരിലെ വീട്ടിലേക്ക് ഇയാൾ പോയതിനാലാണ് അപകടത്തിൽനിന്ന് രക്ഷപെട്ടത്.
.gif)

നാദാപുരം – കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി കെട്ടിടാവശിഷ്ടങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം.തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂന മര്‍ദ്ദപാതി സ്ഥിതിചെയ്യുന്നതായും മുന്നറിയിപ്പുണ്ട്. അതേസമയം കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
Two storey building collapses in Nadapuram Kozhikode
