കോഴിക്കോട്: ( www.truevisionnews.com ) പലതവണ സമ്മാനമാടിച്ചിട്ടുണ്ട് എന്നാൽ ഇങ്ങനെ ഒന്ന് ആദ്യമായാണ് - കോഴിക്കോട് സ്റ്റാൻഡിലെ ലോട്ടറി ഏജന്റ്സിക്കാർ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് കോഴിക്കോട് പുതിയ സ്റ്റാൻഡിനുള്ളിലെ ‘ശ്രീമഹാലക്ഷ്മി ലോട്ടറി ഏജന്റ്സി’ലേക്ക് ആ സന്തോഷവാർത്തയെത്തിയത്. അവിടെ വിറ്റ കേരള ഭാഗ്യക്കുറിയുടെ ‘സമൃദ്ധി’ ടിക്കറ്റിന്റെ എം.ജി. 400420 എന്ന നന്പറിന് ഒന്നാംസമ്മാനമായ ഒരുകോടിരൂപ അടിച്ചെന്നായിരുന്നു സന്തോഷവാർത്ത.

എന്നാൽ,വൈകാതെ ആ ഭാഗ്യത്തിന് മുകളിൽ നിർഭാഗ്യത്തിന്റെ തീയാളി പടർന്നു. അഞ്ചുമണിയോടെയായിരുന്നു പുതിയ സ്റ്റാൻഡിലെ കടയുടെ മുകൾഭാഗത്തുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിന് തീപിടിച്ചെന്ന വാർത്ത പുറത്തുവന്നത്.
അതോടെ കടയിലുണ്ടായിരുന്ന നാല് ജോലിക്കാരും ഷട്ടർ താഴ്ത്തി പുറത്തേക്കോടി. പിന്നീടൊന്നും മനസ്സിൽ നിൽക്കാത്ത അവസ്ഥയായിരുന്നു. ചുറ്റും ബഹളം മാത്രം. ആംബുലൻസിന്‍റെയും ഫയർഫോഴ്സിന്റെയും മുഴക്കങ്ങൾ... പരസ്പരം മുഖത്തേക്കുനോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ‘‘എന്താണ് സംഭവിച്ചതെന്നറിയില്ല, പെട്ടന്നാണ് തീപിടിച്ചിട്ടുണ്ടെന്ന വാർത്ത കേൾക്കുന്നത്. അപ്പോൾ ജീവനുംകൊണ്ടോടുകയായിരുന്നു. അതിനിടയിൽ ടിക്കറ്റുകളൊന്നും നോക്കിയിട്ടില്ല...’’ -കടയുടമ അഖിലൻ ചന്ദ്രശേഖർ പറഞ്ഞു.
“പലതവണ ഇത്തരത്തിൽ സമ്മാനമടിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്. ആരാണ് ടിക്കറ്റ് വാങ്ങിയ ഭാഗ്യവാൻ എന്നൊന്നും ഇതുവരെ വിവരം ലഭിച്ചിട്ടില്ല...” -അദ്ദേഹം പറഞ്ഞു. “ഒരു സ്വിച്ചുപോലും ഓഫാക്കാതെ ഇറങ്ങി ഓടിയതല്ലേ. എന്താണ് സംഭവിച്ചതെന്നറിയാൻ കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിവാങ്ങി തിങ്കളാഴ്ച രാവിലെ കടതുറന്നു. അഞ്ചുമിനിറ്റ് സമയംമാത്രമാണ് അനുവദിച്ചത്. വിൽക്കാൻ സാധിക്കാതെ ബാക്കിവന്ന ടിക്കറ്റുകളും കടയിലുണ്ടായിരുന്നു...”
25 വർഷമായി കോഴിക്കോട് പുതിയസ്റ്റാൻഡിൽ കച്ചവടംനടത്തുന്നുണ്ട് മധുര സ്വദേശിയായ അഖിലൻ ചന്ദ്രശേഖർ. ടിക്കറ്റിന് ഭാഗ്യം കടാക്ഷിച്ചതിൽ സന്തോഷമുണ്ടെങ്കിലും പലകച്ചവടക്കാരുടെയും ജീവിതമാർഗം തകർന്ന അവസ്ഥയിൽ ദുഃഖവുമുണ്ട്. ഇനി എന്നാണ് നല്ലരീതിയിൽ കടകൾ തുറക്കുക... ഇതൊക്കെ ആലോചിക്കുന്പോൾ നെഞ്ച് തകരുകയാണെന്നും കടയുടമ പറഞ്ഞു.
കുടുംബവുമായി കോഴിക്കോട് പൊറ്റമ്മലിലാണ് താമസം. മകൻ ജീവൻ ചക്രവർത്തിയും ലോട്ടറിവിൽപ്പനയിൽ പിതാവിനൊപ്പമുണ്ട്. കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാതെ എത്രയുംവേഗം കടകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന അഭ്യർഥനയാണ് സമീപത്തെ കടയുടമകൾക്കുള്ളത്.
kozhikode lottery win fire incident
