ഭോപ്പാൽ: (truevisionnews.com) താമസ സ്ഥലത്തു നിന്ന് രാവിലെ നടക്കാനിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. മദ്ധ്യപ്രദേശിലെ സാഗർ ടൗണിൽ രണ്ട് ദിവസം മുമ്പാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഗ്വാളിയോർ സ്വദേശിയായ ലഫ്. കേണൽ പ്രദീപ് കുമാർ നിഗമിനെയാണ് കാണാതായാത്. സാഗറിലെ മഹാർ റെജിമെന്റ് സെന്ററിൽ നിയമിതനായിരുന്ന അദ്ദേഹം രാവിലെ 6.30ഓടെ താമസ സ്ഥലത്തു നിന്ന് നടക്കാനിറങ്ങിയെങ്കിലും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ആദ്യം സൈനിക ഉദ്യോഗസ്ഥർ തന്നെ പ്രദേശത്ത് തെരച്ചിൽ നടത്തി.
.gif)
ഉദ്യോഗസ്ഥനെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പ്രദേശത്തെ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു എന്ന് പൊലീസ് അഡീഷണൽ സൂപ്രണ്ട് ലോകേഷ് സിൻഹ വാർത്താ ഏജൻസിയോട് പറഞ്ഞു. പരാതി ലഭിച്ചയുടൻ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ച് ഉദ്യോഗസ്ഥൻ എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ ശ്രമം നടത്തുന്നുമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി.
Army officer missing after morning walk
