മുംബൈ: ( www.truevisionnews.com ) ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സി.ഐ. ഏഷ്യ കപ്പിൽ നിന്നും വുമൺസ് എമർജിങ് ടൂർണമെന്റിൽ നിന്നും പിന്മാറുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് ബി.സി.സി.ഐ പ്രസ്താവന. രണ്ട് ടൂർണമെന്റുകളും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് നടത്തുന്നത്.

രാവിലെ മുതൽ ഏഷ്യകപ്പിൽ നിന്നും വുമൺ എമർജിങ് ടീം ഏഷ്യ കപ്പിൽ നിന്നും പിന്മാറാനുള്ള തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. രണ്ട് ടൂർണമെന്റുകളും നടത്തുന്നത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ്. എന്നാൽ, ടൂർണമെന്റിൽ നിന്ന് പിന്മാറാൻ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത്ത് സൈക പറഞ്ഞു.
ബി.സി.സി.ഐ ഇതുസംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് അയച്ചിട്ടില്ല. ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ പൂർണമായും ഐ.പി.എല്ലിലും ഇംഗ്ലണ്ട് പരമ്പരയിലുമാണ്. മറ്റ് കാര്യങ്ങളൊന്നും ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും എ.എൻ.ഐയോട് ദേവ്ജിത്ത് സൈക കൂട്ടിച്ചേർത്തു.
അതിർത്തിയിലെ സംഘർഷങ്ങൾക്ക് പിന്നാലെ പാകിസ്താനെ ക്രിക്കറ്റിലും കൂടുതൽ ഒറ്റപ്പെടുത്താൻ ഒരുങ്ങി ബി.സി.സി.ഐ. ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയരാകേണ്ട ഏഷ്യകപ്പ് ടൂർണമെന്റിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പാകിസ്താൻ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ നയിക്കുന്നത്. ഇതാണ് ഇന്ത്യയുടെ പിന്മാറ്റത്തിന്റെ പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്.
BCCI denies reports of India pulling out of Asia Cup
