ന്യൂഡല്‍ഹി: ( www.truevisionnews.com) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം. മോചനവുമായി ബന്ധപ്പെട്ട് ചില പുരോഗതികളുണ്ടായിട്ടുണ്ട് എന്ന കാന്തപുരത്തിന്റെ വാദമാണ് വിദേശകാര്യ മന്ത്രാലയം തള്ളിയത്.
നിമിഷപ്രിയയുടെ കേസില്‍ സൂഷ്മനിരീക്ഷണം തുടരുകയാണ്. അതുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് കാന്തപുരത്തിന്റെ ഓഫീസ് പുറത്തിറക്കിയ അവകാശവാദം മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ പുരോഗതിയുണ്ടോയെന്ന തരത്തില്‍ വന്ന വാദങ്ങള്‍ തെറ്റാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
.gif)

കൃത്യമായ വിവരങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ വിവരങ്ങളെ ആശ്രയിക്കാനും തെറ്റിധരിപ്പിക്കുന്ന വാദങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതൊരു വൈകാരിക വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള വാര്‍ത്തകളെല്ലാം വ്യാജ വാര്‍ത്തകളാണെന്നും അതില്‍നിന്ന് മാധ്യമങ്ങളുള്‍പ്പെടെ അകന്നു നില്‍ക്കണമെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. വധശിക്ഷ റദ്ദാക്കപ്പെട്ടിട്ടില്ലെന്നും മറിച്ച് മാറ്റിവെയ്ക്കുക മാത്രമാണുണ്ടായിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. രണ്ടുദിവസം മുമ്പാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാദിച്ച് കാന്തപുരത്തിന്റെ ഓഫീസില്‍നിന്ന് പ്രസ്താവന വന്നത്.
Nimishapriyas release Ministry of External Affairs rejects Kanthapuram Abubacker Musliyar claims that death penalty has been abolished
