കോഴിക്കോട് : (truevisionnews.com) നാദാപുരം പുറമേരിയിലെ വീട്ടിൽ നിന്ന് 18 പവൻ കവർന്ന കള്ളൻ വന്നത് മാക്സി ധരിച്ച്. കൃത്യമായ പ്ലാനിംഗ് തയ്യാറാക്കികൊണ്ടാണ് കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിൽ വൻ കവർച്ച നടത്തിയത് . ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. വീട്ടിന് മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന സി സി ടി വിയുടെ പിൻഭാഗത്ത് കൂടിവന്ന മോഷ്ടാവ് മുഖം കാണാതിരിക്കാൻ ധരിച്ചിരുന്ന മാക്സി ഉപയോഗിച്ച് സി സി ടി വി ക്യാമറ മൂടുകയായിരുന്നു .
മുൻവശത്തെ ജനവാതിൽ കുത്തി തുറന്ന് താക്കോൽ കൈവശമാക്കിയാണ് കള്ളൻ വീടിന് അകത്ത് കടന്നത്. വിരലടയാളം പതിയാതിരിക്കാൻ അബ്ദുള്ളയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്ന ടീ ഷർട്ട് കീറി കൈയ്യുറയാക്കി ധരിച്ചിരുന്നു. പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും ടി ഷർട്ടിന്റെ കഷ്ണം പൊലീസ് കണ്ടെത്തി. മോഷണത്തിന് പിന്നിൽ ഈ വീടും കുടുംബത്തെയും അടുത്തറിയാവുന്നവരെന്നാണ് പൊലീസിന്റെ നിഗമനം.
.gif)
തൊട്ടടുത്ത മുറിയിലെ മേശവലിപ്പിൽ നാലായിരം രൂപ ഉണ്ടായിരുന്നെങ്കിലും അത് എടുക്കാതെ മുറിയിൽ തൂക്കിയിട്ടിരുന്ന ഷർട്ടിൽ നിന്നാണ് പണം എടുത്തത്. കൂടാതെ വീട്ടമ്മയുടെ കാലിൽ നിന്ന് മൂന്നര പവൻ വരുന്ന രണ്ട് സ്വർണ പാദസരം ഉൾപ്പെടെ മേശ വലിപ്പിൽ സൂക്ഷിച്ച 15 പവൻ സ്വർണാഭാരണങ്ങളുമാണ് മോഷ്ടിച്ചത്. ഏകദേശം 12,60,000 രൂപയുടെ വില വരും.
പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് മോഷണം നടത്തിയതെന്നാണ് സൂചന. കിടന്നുറങ്ങുകയായിരുന്ന അബ്ദുള്ളയുടെ ഭാര്യയുടെ മൂന്ന് പവന്റെ കാലിലെ രണ്ട് പാദസരങ്ങളും മുറിച്ചെടുതെങ്കിലും കൈയ്യിൽ ഉണ്ടായിരുന്ന സ്വർണവള മോഷ്ടിച്ചിട്ടില്ല. കള്ളൻ ധരിച്ചുവന്ന മാക്സി ആരുടേത് ആണ് എന്നറിയാൻ അയൽവീട്ടിൽ അടക്കം അനേഷണം ആരംഭിച്ചതായി നാദാപുരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്യാം രാജ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
സമീപ കടകളിൽ നിന്നും വീടുകളിൽ നിന്നും പെട്രോൾ പമ്പിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിക്കാൻ തുടങ്ങി. അബ്ദുള്ളയുടെ മൂന്ന് മക്കളിൽ ഇളയ മകനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകന്‍ പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സി സി ടി വി മറച്ച് വെച്ചത് ശ്രദ്ധയിൽ പെട്ടത്. ശ്യാം രാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പേരാമ്പ്ര ഡോഗ് സ്‌കോഡും, വിരൽ അടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തിയിരുന്നു.
gold robbery purameri robbery planned
