തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിൽ അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ ഓൾ പാസ് സമ്പ്രദായമുണ്ടാകില്ല. പകരം ക്ലാസ് കയറ്റത്തിന് എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസിൽ നടപ്പാക്കിയ രീതി ഈ വർഷം ഒമ്പതിൽ കൂടി നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അഞ്ചാം ക്ലാസ് മുതൽ തുടങ്ങാനാണ് പുതിയ തീരുമാനം.
വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്തവർക്ക് ക്ലാസ് കയറ്റം നൽകില്ല. 2023 -24 അധ്യയന വർഷം വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തോൽപ്പിക്കാത്ത രീതിയായിരുന്നു. മുഴുവൻ പേരെയും പാസാക്കുന്ന രീതി വഴി വിദ്യാർഥികളുടെ വിലയിരുത്തൽ സമ്പ്രദായം താളംതെറ്റിയെന്നും ഇതുവഴി സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളുടെ നിലവാരം താഴേക്ക് പോകുന്നുവെന്നും വിലയിരുത്തലുണ്ടായിരുന്നു.
.gif)
ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തന്നെ വിദഗ്ധരെ പെങ്കടുപ്പിച്ച് വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ചതും മിനിമം മാർക്ക് കൊണ്ടുവരാൻ തീരുമാനിച്ചതും. കഴിഞ്ഞ അധ്യയന വർഷം ഇത് എട്ടാം ക്ലാസിൽ നടപ്പാക്കിയതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് അഞ്ച് മുതൽ ഒമ്പത് വരെ നടപ്പാക്കാൻ തീരുമാനിച്ചത്. വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് അധിക ക്ലാസുകൾ വഴി പഠന പിന്തുണ ഉറപ്പാക്കി പുനഃപരീക്ഷ നടത്തിയാണ് എട്ടാം ക്ലാസിൽ ഇത് നടപ്പാക്കിയത്.
അഞ്ചാം ക്ലാസ് മുതൽ ഈ രീതി നടപ്പാക്കുന്നത് വഴി താഴെതലത്തിൽ നിന്ന് തന്നെ വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നേരത്തെ എട്ടാം ക്ലാസ് വരെ മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകിയിരുന്നു. 2019ൽ ഇതുസംബന്ധിച്ച ഷെഡ്യൂളിൽ ഭേദഗതി കൊണ്ടുവന്നെങ്കിലും കേരളത്തിൽ ഓൾ പാസ് തുടരുകയായിരുന്നു. നിലവിൽ മിനിമം മാർക്ക് രീതി നടപ്പാക്കാൻ നിയമപ്രകാരം തടസമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു
No more all pass from class five to nine
