ഇടുക്കി :(www.truevisionnews.com) കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ എന്നീ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന് ജലസമൃദ്ധിയിലായി. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോൾ കുടുതലുള്ളത്. ഇത് ഏറ്റവും കൂടുതൽ ആശ്വാസമായിരിക്കുന്നത് കെഎസ്ഇബിക്കാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്.
മെയ് 24 നാണ് കേരളത്തിൽ കാലവർഷമെത്തിയത്. അന്ന് 2329.88 അടി ആയിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 30 ശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം അണക്കെട്ടിൽ കുറവുമായിരുന്നു. എന്നാൽ കനത്ത വേനൽ മഴക്കൊപ്പം കാലവർഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തിൽ ഉയർന്നു തുടങ്ങി. ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്.
.gif)
ഇപ്പോൾ ദിവസേന രണ്ടടിയോളമാണ് ജലനിരപ്പ് ഉയരുന്നത്. മെയ് മാസത്തിൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ പ്രതിദിന ഉൽപാദനം 10.32 ദശലക്ഷമായി കൂട്ടിയിരുന്നു. ഇപ്പോൾ ഏഴ് ദശലക്ഷം യൂണിറ്റായി കുറച്ചിട്ടുണ്ട്. കെഎസിഇബിയുടെ ചെറിയ അണക്കെട്ടുകളിൽ സംഭരണ ശേഷിയോടടുത്ത് വെള്ളമുള്ളതിനാൽ അവിടങ്ങളിലൊക്കെ വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചു.
ഇതാണ് മൂലമറ്റം പവർഹൗസിലെ ഉൽപ്പാദം കുറക്കാൻ കാരണം. മലങ്കര അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് കൂട്ടിയപ്പോൾ മൂവാറ്റുപുറയാറിൽ ജലനിരപ്പ് ഉയർന്നതും ഉൽപ്പാദനം നിയന്ത്രിക്കാൻ കാരണമായിട്ടുണ്ട്. ഇത്തവണ 505 മില്ലീമീറ്റർ മഴയാണ് കാലവർഷത്തിൽ ഇടുക്കിയിൽ പെയ്തത്. സാധാരണ ലഭിക്കേണ്ടത് 37 മില്ലിമീറ്റർ മഴയാണ്. ഇതനുസരിച്ച് 1351 ശതമാനം കൂടുതൽ മഴയാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഒരാഴ്ച കൊണ്ട് 19 അടിയിലധികം കൂടിയിട്ടുണ്ട്.
Water levels rise in Idukki and Mullaperiyar dams monsoon intensifies
