കോഴിക്കോട്: ( www.truevisionnews.com) ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ് അപകടം. കോഴിക്കോട് രാമനാട്ടുകരയ്ക്ക് അടുത്ത് പെരുമുഖത്താണ് ഇന്ന് വൈകിട്ടോടെ അപകടമുണ്ടായത്. കാട്ടിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലതയാണ് കാർ ഓടിച്ചിരുന്നത്.
ഇവർ കാർ പിറകോട്ട് എടുക്കുന്നതിനിടയിൽ പെട്ടെന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ സ്നേഹലതക്ക് നിസ്സാര പരിക്കേറ്റു. പതിനാല് കോൽ താഴ്ചയുള്ള കിണറ്റിലേക്ക് കാറിന്‍റെ പിറകുവശം ആദ്യം വീണതിനാലാണ് വലിയ അപകടം ഒഴിവായത്. കാറിന്‍റെ പിൻഭാഗം കിണറിലെ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും മുൻഭാഗം ഉയര്‍ന്നുനിന്നിരുന്നതിനാൽ സ്നേഹലതയെ ഡോര്‍ തുറന്ന് പുറത്തേക്ക് കൊണ്ടുവരാനായി. ഫയര്‍ഫോഴ്സെത്തിയാണ് സ്നേഹലതയെ പുറത്തെത്തിച്ചത്.
.gif)
അതേസമയം പണി പൂർത്തിയാവാത്ത ദേശീയപാത കൊയിലാണ്ടി ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസിലെ മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു. മണമൽ അടിപ്പാതയുടെ മേൽ പാലത്തിനു മുകളിലുള്ള ഗ്യാപ്പിലൂടെയാണ് സ്‌കൂട്ടർ വീണത്. യാത്രക്കാരൻ തിക്കോടി സ്വദേശി അഷറഫിന് പരിക്കേറ്റിട്ടുണ്ട്. ഈ ഭാഗത്ത് പണി പുരോഗമിക്കുകയാണ്. കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
കണ്ണൂർ തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ മണ്ണ് കുത്തിയൊലിച്ച് വീടുകളിലേക്ക് ചെളിയും വെള്ളവും എത്തിയിരുന്നു.
ദേശീയപാത നിർമാണ മേഖലയിൽ നിന്നുള്ള മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നുവെന്നാരോപിച്ച് ഇന്ന് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണു പ്രതിഷേധം നടത്തിയത്. കലക്ടർ സ്ഥലത്തെത്താമെന്ന ഉറപ്പിന്മേൽ പ്രതിഷേധം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.
ഇന്നലെ കുപ്പം ഏഴോം റോഡിലെ സിഎച്ച് നഗറിൽ മണ്ണും ചെളിയും കയറി വീടുകൾക്ക് നാശമുണ്ടായി. കിടക്കകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ നശിച്ചു. മൂന്നു വീട്ടുകാരോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ നിർദേശിച്ചു. ഇന്ന് രാവിലെ മഴ വീണ്ടും കനത്തതോടെയാണ് വീടുകളിൽ ചെളികയറാനും മണ്ണിടിയാനും തുടങ്ങിയത്. പ്രദേശത്ത് വീണ്ടും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയാണ്.
Accident learning drive Woman injured car loses control falls well
