മലപ്പുറം: ( www.truevisionnews.com) വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

അതേ സമയം, 18 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 112 ആയി. ഇതിൽ 54 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണുള്ളത്.
നിലവിൽ രോഗ ലക്ഷണങ്ങളോടെ 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ തന്നെ 2 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അതേ സമയം, നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാസം 25-ാം തീയതിയാണ് യുവതിക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലുള്ള ക്ലിനിക്കില്‍ ചികിത്സ തേടി. 27 ന് വീട്ടില്‍ തുടര്‍ന്നു.
28 ന് വളാഞ്ചേരിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 29-ന് ലാബിലും വളാഞ്ചേരിയിലെ ക്ലിനിക്കിലും പോയി. 30-നും ഇതേ ലാബില്‍ പരിശോധനയ്ക്ക് എത്തി. തൊട്ടടുത്ത ദിവസം വളാഞ്ചേരിയിലെ ലാബിലും ക്ലിനിക്കിലും പോയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
Nipah virus 11 more people contact list test negative
