Jun 3, 2025 07:00 AM

ദില്ലി: ( www.truevisionnews.com ) 33 രാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കുന്നതിന്‍റെ ഭാഗമായി സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച നടക്കും എന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തുകയും ചെയ്യും.

പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുറന്നുകാട്ടുക, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ തന്ത്രപരമായ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ യുക്തി വിശദീകരിക്കുക എന്നിവയായിരുന്നു 59 അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തിന്‍റെ ചുമതല.

ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം പരിഗണനയിൽ ഉണ്ടെന്നും വാര്‍ത്തകളുണ്ട്. ഈ മാസം 16 ന് കേന്ദ്ര സര്‍ക്കാര്‍ സമ്മേളനം വിളിക്കും എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് പോയ പ്രതിനിധി സംഘാംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകുന്ന നിലയിലായിരിക്കും പ്രത്യേക പാർലമെന്‍റ് സമ്മേളനമെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ കോൺ​ഗ്രസിനെതിരെ കടുപ്പിച്ച് ബി ജെ പി രംഗത്തെത്തി. ലോകം മുഴുവൻ ഇന്ത്യയെ പുകഴ്ത്തുമ്പോഴും കോൺ​ഗ്രസ്, പാക്കിസ്ഥാൻ വക്താക്കളെപോലെ പ്രവർത്തിക്കുന്നുവെന്ന് ബി ജെ പി നേതാവ് തരുൺ ചു​ഗ് അഭിപ്രായപ്പെട്ടു.

എതിരാളികളെ എങ്ങനെ നേരിടണമെന്ന് കോൺ​ഗ്രസ് തങ്ങളെ പഠിപ്പിക്കേണ്ടെന്നും 2004 മുതൽ 2014 വരെ പാക്കിസ്ഥാനെതിരെ നടപടിയെടുക്കാത്ത സർക്കാറിനെ രാജ്യം കണ്ടതാണെന്നും ചു​ഗ് വിമർശിച്ചു. കോൺ​ഗ്രസ് സൈനിക നടപടിയിൽ ചോദ്യങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി ബി ജെ പി നേതാക്കളും രംഗത്തെത്തുന്നത്.


Operation Sindoor Prime Minister Narendra Modi meet delegation sent abroad

Next TV

Top Stories










Entertainment News