ആലപ്പുഴ: (truevisionnews.com) മുല്ലയ്ക്കൽ വാർഡ് മുൻ കൗൺസിലറായ റാണി രാമകൃഷ്ണന് വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്ന്. ഏറെ നാളത്തെ ചികിത്സയ്ക്കും വൃക്ക മാറ്റിവെയ്ക്കലിനും ശേഷം ഭർത്താവായ രാമകൃഷ്ണനായ്ക് 2022 നവംബറിൽ മരണപ്പെടുമ്പോൾ ഏക മകളായ പൂർണ്ണിമ എസ് ഡി കോളേജിലെ ഹിന്ദി ബിരുദ വിദ്യാർത്ഥിനിയായിരുന്നു.

ഇപ്പോൾ ബിഎഡ് കഴിഞ്ഞ് പന്തളത്തെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കാനൊരുങ്ങുകയാണ് പൂർണ്ണിമ. വരുന്ന 19 ന് പൂർണ്ണിമയുടെ വിവാഹമാണ്. കോഴഞ്ചേരി സ്വദേശിയായ നവനീത് മോഹൻ റാവുവാണ് പ്രതിശ്രുത വരൻ. വിവാഹത്തിന് താനും മകളും ഏറേ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ക്ഷണിക്കണമെന്ന് ബി ജെ പി പ്രവർത്തകയായ റാണി മുമ്പേ തന്നെ തീരുമാനിച്ചിരുന്നു.
മകളുമായി ഈ വിഷയം സംസാരിച്ചപ്പോൾ മകൾക്കും സമ്മതം. സാധാരണ ക്ഷണക്കത്ത് പോരാ പ്രധാനമന്ത്രിയെ ക്ഷണിക്കുമ്പോൾ എന്ന് രണ്ട് പേരും തീരുമാനിച്ചു. അതിനായി അവർ സമീപിച്ചത് എസ് ഡി കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകനുമായ ഡോ ജി നാഗേന്ദ്ര പ്രഭുവിനെയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണങ്ങൾ നേരിട്ടറിയാവുന്ന രണ്ട് പേരുടെയും ആഗ്രഹമനുസരിച്ച് കുളവാഴ പൾപ്പിൽ നിന്നുണ്ടാക്കിയ പ്രത്യേക പേപ്പറിൽ കല്യാണക്കുറി തയ്യാറാക്കി. അത് കഴിഞ്ഞയാഴ്ച മോദിയ്ക്ക് അയയ്ക്കുകയും ചെയ്തു.
കുളവാഴയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന സാദ്ധ്യത പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പെടാൻ തന്റെ ഈ ശ്രമം ഉപകരിക്കുമെന്നാണ് റാണിയുടെ വിശ്വാസം. മകളുടെ നെറ്റിയിൽ സിന്ദൂരക്കുറി പതിയുമ്പോൾ പ്രധാനമന്ത്രിയുടെ അനുഗ്രഹവും ആശംസകളും തങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് റാണിയും പൂർണ്ണിമയും. പ്രതിശ്രുത വരനായ നവനീതിന്റെ യും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയും ഇവർക്കുണ്ട്.
daughter's wedding Housewife sends invitation letter made Kulavazha Prime Minister
