'മാനസിക പീഡനം, വ്യാജ പരാതിനൽകി പണംതട്ടാൻ ശ്രമം'; ഭാര്യയ്ക്കെതിരേ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

'മാനസിക പീഡനം, വ്യാജ പരാതിനൽകി പണംതട്ടാൻ ശ്രമം'; ഭാര്യയ്ക്കെതിരേ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി
Apr 19, 2025 09:13 PM | By VIPIN P V

ന്യൂഡല്‍ഹി: (www.truevisionnews.com) ഭാര്യയ്ക്കെതിരേ മാനസിക പീഡനം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 34-കാരന്‍ വിഷംകഴിച്ച് ജീവനൊടുക്കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും ഗാസിയാബാദ് സ്വദേശിയുമായ മോഹിത് ത്യാഗി ആണ് മരിച്ചത്.

വിഷം കഴിച്ചശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മോഹിത്തിന്റെ മരണം. മരണത്തിന് കാരണം ഭാര്യയും ഭാര്യയുടെ ബന്ധുക്കളുമാണെന്ന് വിഷം കഴിച്ച ശേഷം സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് വാട്ട്‌സാപ്പ് സന്ദേശത്തില്‍ മോഹിത് വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് മോഹിത്തിന്റെ കുടുംബം മോഹിത്തിന്റെ ഭാര്യ പ്രിയങ്ക ത്യാഗി, സഹോദരന്‍ പുനീത് ത്യാഗി, മറ്റു ബന്ധുക്കൾ എന്നിവര്‍ക്കെതിരെ മോദിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 2020 ഡിസംബര്‍ പത്തിനാണ് മോഹിത് പ്രിയങ്കയെ വിവാഹം ചെയ്തത്.

മോഹിത്തിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ബന്ധത്തില്‍ ഇരുവര്‍ക്കും സമര്‍ഥ് ത്യാഗി എന്ന പേരിലൊരു മകനുമുണ്ട്. കല്യാണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് പ്രശ്‌നം തുടങ്ങുന്നത്.

കല്യാണത്തിന് പിന്നാലെ മോഹിത്തിന് പ്രിയങ്കയുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടിവന്നു. വ്യാജ പരാതി നല്‍കുമെന്ന് മോഹിത്തിനെ പ്രിയങ്ക ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. രക്താര്‍ബുദം ബാധിച്ച് മോഹിത്തിന്റെ അമ്മ മരിച്ചതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്.

ഭര്‍തൃമാതാവിന്റെ മരണത്തിന് മൂന്ന് മാസങ്ങള്‍ക്കുശേഷം സഹോദരനുമായി മോഹിത്തിന്റെ വീട്ടിലെത്തിയ പ്രിയങ്ക അവിടെയുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും അപഹരിച്ച ശേഷം കടന്നുകളയാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. മോഹിത്ത് ജോലിക്ക് പോകാനൊരുങ്ങുന്ന സമയത്തായിരുന്നു ഈ സംഭവം.

ഈസമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ പ്രിയങ്കയെ തടയാന്‍ ശ്രമിച്ചു. തന്നെ പോകാന്‍ അനുവദിച്ചില്ലെങ്കില്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് പ്രിയങ്ക ഭീഷണിപ്പെടുത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു പരാതി പോലീസില്‍ നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്നും മോഹിത്തിന്റെ കുടുംബം ആരോപിച്ചു.

ഏപ്രില്‍ 15-ന് തന്റെ പേരില്‍ ഭാര്യ പ്രിയങ്ക ഒരു പരാതി നല്‍കിയതായി സംഭലിലെ ചൗഡ പോലീസിന്റെ ഫോണ്‍ മോഹിത്തിന് ലഭിച്ചു. ഇതിനു പിന്നാലെയാണ് താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഭാര്യയും ബന്ധുക്കളുമാണ് കാരണക്കാരെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് മോഹിത്ത് സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും വാട്ട്‌സാപ്പിലൂടെ അയച്ചത്.

തുടർന്ന് വിഷം കഴിച്ച മോഹിത്ത്, മോദിനഗറിലെ ഒരു ആശുപത്രിയില്‍ രണ്ടുദിവസങ്ങള്‍ക്കുശേഷം മരിക്കുകയായിരുന്നു. തന്റെ പക്കല്‍നിന്ന് പണം തട്ടിയെടുക്കാനും തന്നെ വ്യാജ പരാതിയില്‍ കുടുക്കാനുമാണ് ഭാര്യ പ്രിയങ്ക ശ്രമിച്ചതെന്ന് കുറിപ്പില്‍ മോഹിത്ത് പറയുന്നു.

കുഞ്ഞിനെ വളര്‍ത്താനുള്ള ആഗ്രഹമില്ലാതിരുന്ന പ്രിയങ്ക പലതവണ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തിയതായും കുറിപ്പില്‍ മോഹിത്ത് ആരോപിച്ചിട്ടുണ്ട്. 'മരിക്കുന്നതില്‍ എനിക്ക് ദുഖമില്ല, എന്നാല്‍ എന്റെ മരണശേഷം മകനെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടാകുമോയെന്നാണ് ഭയം', കുറിപ്പില്‍ മോഹിത്ത് വ്യക്തമാക്കി.

താന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ തന്നെ ആരും വിശ്വസിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ദാമ്പത്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിയമവ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അഭ്യർഥനയും ആത്മഹത്യാക്കുറിപ്പിലുണ്ട്.

#Mental #abuse #attempt #extortmoney #filing #false #complaint #Youngman #commitssuicide #writing #note #wife

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories