മുക്കം: (കോഴിക്കോട്) (truevisionnews.com) ആവേശം കുറച്ച് കുറക്കാം .... ബെറ്റുവെച്ച് മൈതാനത്തെ വെള്ളക്കെട്ടിൽ ചാടി, മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിക്ക് രക്ഷകരായി ജൂവലറി ജീവനക്കാർ. മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ പുൽപ്പറമ്പ് മൈതാനത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
വിദ്യാലയങ്ങൾക്ക് അവധിയായിരുന്ന തിങ്കളാഴ്ച, സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥി കൂട്ടുകാരുമായി ബെറ്റുവെച്ച് സമീപത്തെ പുഴവെള്ളംകയറിയ മൈതാനത്തേക്ക് ചാടുകയായിരുന്നു. വെള്ളക്കെട്ടിന് നടുവിലുള്ള പോസ്റ്റിൽ തൊട്ടുവരാമെന്നായിരുന്നു ബെറ്റ്. എന്നാൽ, നീന്തി പാതിവഴിയെത്തിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ടെത്തിയ മുക്കം ദിയ ഗോൾഡ് ആൻഡ് ഡമണ്ട്സിലെ ജീവനക്കാരായ തിരുവമ്പാടി സ്വദേശി മുഹമ്മദ് സാലിഹും എടവണ്ണപ്പാറ സ്വദേശി റാഷിദുമാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്.
.gif)

ജൂവലറിയിലെ ജീവനക്കാരായ സാലിഹും റാഷിദും ഊണുകഴിച്ച് പുൽപ്പറമ്പിലെ വിശ്രമകേന്ദ്രത്തിൽ ഇരിക്കുമ്പോഴാണ് വിദ്യാർത്ഥികളുടെ നിലവിളി കേൾക്കുന്നത്. രണ്ടാമതൊന്നാലോചിക്കാതെ സാലിഹ് വെള്ളത്തിലേക്ക് എടുത്തുചാടി. വിദ്യാർത്ഥിയുടെ അടുത്തെത്തിയെങ്കിലും ക്ഷീണിതനായ കുട്ടിയെ കരയിലേക്ക് കൊണ്ടുവരാനായില്ല.
തുടർന്ന്, പുഴവെള്ളത്തിന് മധ്യത്തിലുണ്ടായിരുന്ന ഫുട്ബോൾ പോസ്റ്റിന്റെ ബാറിലേക്ക് വിദ്യാർത്ഥിയെ പിടിച്ചുകയറ്റുകയായിരുന്നു. വിദ്യാർത്ഥിയുടെയും രക്ഷിക്കാനിറങ്ങിയവരുടെയും നിസ്സഹായവസ്ഥകണ്ട് പ്രദേശവാസിയായ ഫൈസൽ നായിപ്പൊറ്റമ്മൽ വീട്ടിലുണ്ടായിരുന്ന ട്യൂബ് കൊണ്ടുവന്നതോടെ രക്ഷാപ്രവർത്തനം എളുപ്പമായി. ട്യൂബുമായി റാഷിദ് വിദ്യാർത്ഥിയുടെ അടുത്തേക്ക് നീന്തി. അവശനായ വിദ്യാർത്ഥിയെ ട്യൂബിൽക്കയറ്റി സാലിഹും റാഷിദുംചേർന്ന് കരയ്ക്കലെത്തിക്കുകയായിരുന്നു. മുക്കം സ്വദേശിയാണ് വിദ്യാർത്ഥി.
Jewelry employees rescue drowning student.
