ഒട്ടാവ: (truevisionnews.com) ഇത് വല്ലാത്ത ചതി ആയിപ്പോയി . കാനഡയിൽ ലോട്ടറിയടിച്ച അഞ്ചുമില്യണ്‍ കനേഡിയന്‍ ഡോളറുമായി(ഏകദേശം 30 കോടിയോളം രൂപ) കാമുകി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി യുവാവ് രംഗത്ത് . കാനഡയിലെ വിന്നിപെഗില്‍ താമസിക്കുന്ന ലോറന്‍സ് കാംബെല്‍ എന്നയാളാണ് മുന്‍ കാമുകിയ്‌ക്കെതിരേ കോടതിയെ സമീപിച്ചത്.
കാംബെല്‍ 2024-ല്‍ എടുത്ത ലോട്ടറി ടിക്കറ്റിനാണ് അഞ്ചുമില്യണ്‍ കനേഡിയന്‍ ഡോളര്‍ സമ്മാനമടിച്ചത്. എന്നാല്‍, സാധുവായ തിരിച്ചറിയല്‍ രേഖകളോ സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാല്‍ കാംബെല്ലിന് സ്വന്തംനിലയില്‍ ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ലോട്ടറി അധികൃതരുടെ ഉപദേശമനുസരിച്ചാണ് കാമുകിയായിരുന്ന ക്രിസ്റ്റല്‍ ആന്‍ മക്കായിയെ സമ്മാനത്തുക വാങ്ങാന്‍ ചുമതലപ്പെടുത്തിയത്.
.gif)
വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷനില്‍നിന്ന് തനിക്കുവേണ്ടി ടിക്കറ്റ് സമ്മാനം കൈപ്പറ്റാനും ഇത് കാമുകിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനും യുവാവ് അനുവദിച്ചു. എന്നാല്‍, സമ്മാനത്തുക ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകി അപ്രത്യക്ഷമായെന്നാണ് യുവാവിന്റെ ആരോപണം.
ഒന്നരവര്‍ഷത്തോളമായി താനും ക്രിസ്റ്റലും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചാണ് താമസിച്ചതെന്നുമാണ് കാംബെല്‍ പറയുന്നത്. സമ്മാനത്തുക സ്വീകരിക്കാനും ഇരുവരും ഒരുമിച്ചാണ് എത്തിയത്. സമ്മാനവിതരണ വേദിയില്‍വെച്ച് ഇത് കാംബെല്‍ തനിക്ക് നല്‍കിയ ജന്മദിന സമ്മാനമാണെന്നും ക്രിസ്റ്റല്‍ പറഞ്ഞിരുന്നു.
എന്നാല്‍, സമ്മാനത്തുക കൈപ്പറ്റി ദിവസങ്ങള്‍ക്കുള്ളില്‍ ക്രിസ്റ്റല്‍ മുങ്ങിയെന്നും താമസിക്കുന്ന ഹോട്ടല്‍മുറിയിലേക്ക് തിരിച്ചെത്തിയില്ലെന്നുമാണ് യുവാവിന്റെ പരാതി. ഫോണ്‍ വിളിച്ചിട്ടും യുവതി പ്രതികരിച്ചില്ല. മാത്രമല്ല, സാമൂഹികമാധ്യമ അക്കൗണ്ടുകളിലും ബ്ലോക്ക് ചെയ്തു. ഇതിനിടെയാണ് നിലവില്‍ മറ്റൊരാള്‍ക്കൊപ്പമാണ് യുവതി ജീവിക്കുന്നതെന്ന് കണ്ടെത്തിയതെന്നും കാംബെല്‍ ആരോപിച്ചു.
സംഭവത്തില്‍ മുന്‍ കാമുകിയ്ക്ക് പുറമേ, ലോട്ടറി അധികൃതരെയും പ്രതിചേര്‍ത്താണ് കാംബെല്‍ പരാതി നല്‍കിയിരിക്കുന്നത്. ലോട്ടറി അധികൃതരുടേത് തെറ്റായ ഉപദേശമായിരുന്നുവെന്നും മറ്റൊരാള്‍ തന്റെ പേരിലുള്ള സമ്മാനം വാങ്ങിയാലുള്ള അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്നുമാണ് യുവാവിന്റെ ആരോപണം. അതേസമയം, യുവാവിന്റെ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതായി മുന്‍ കാമുകിയായ ക്രിസ്റ്റലിന്റെ അഭിഭാഷകനും പ്രതികരിച്ചു.
Young man files complaint girlfriend eloped another man with Rs 30 crore he won lottery
