ലഖ്‌നൗ: (truevisionnews.com) ഉത്തര്‍പ്രദേശിലെ സിവില്‍ കോടതി ജഡ്ജിയുടെ നായയെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഇരുപതോളം ആളുകള്‍ക്കെതിരെ കേസെടുത്ത് പോലീസ്.
ഉത്തര്‍പ്രദേശിലെ ബറേലിയിലെ വസതിയില്‍നിന്നാണ് നായയെ മോഷ്ടിച്ചത്. അയല്‍വാസികളാണ് നായയെ മോഷ്ടിച്ചതെന്ന ജഡ്ജിയുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ നിയമത്തിന്റെ (അനിമല്‍ ക്രുവല്‍റ്റി ആക്ട്) അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് ജഡ്ജി ഇപ്പോള്‍ നിയമിതനായിരിക്കുന്നത്.
അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ബറേലിയിലെ സണ്‍സിറ്റി കോളനിയിലാണ് താമസിക്കുന്നത്. ഇവിടുത്തെ വീട്ടില്‍നിന്നാണ് നായ മോഷ്ടിക്കപ്പെട്ടത്.
അയല്‍വാസിയായ ഡംപി അഹമ്മദ് എന്നയാളാണ് തങ്ങളുടെ നായയെ മോഷ്ടിച്ചതെന്നാണ് ജഡ്ജിയുടെ വീട്ടുകാര്‍ പറയുന്നത്.
സംഭവം നടക്കുന്നതിന് കുറച്ചുദിവസം മുമ്പ് ഡംപിയുടെ കുടുംബവുമായി ജഡ്ജിയുടെ കുടുംബം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി എഫ്.ഐ.ആറില്‍ പറയുന്നു.
നായ ഡംപിയുടെ ഭാര്യയേയും മകളേയും തെരുവില്‍വെച്ച് ആക്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഇരുവീട്ടുകാരും തമ്മില്‍ വഴക്കുണ്ടായത്. മെയ് 16-ന് രാത്രി 9.45-ഓടുകൂടിയാണ് വഴക്കുണ്ടായതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറയുന്നു.
ജഡ്ജിയുടെ വീട്ടിലെത്തിയ ഡംപിയുടെ ഭാര്യയാണ് തർക്കത്തിലേർപ്പെട്ടത്. തന്നെയും മകളെയും ജഡ്ജിന്റെ നായ ആക്രമിച്ചെന്നും അതിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞില്ലേയെന്നും ചോദിച്ചാണ് തർക്കം ആരംഭിച്ചത്.
ഇത് പതിയ ഇരുകൂട്ടരും തമ്മിലുള്ള വലിയ വാഗ്വാദത്തിലേക്ക് വഴിവെച്ചു. വഴക്കിന്റെ അവസാനം ഡംപിയുടെ മകന്‍ ഖ്വാദിര്‍ ഖാന്‍ ജഡ്ജിയുടെ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു.
ഈ വഴക്കിനുപിന്നാലെയാണ് നായയെ കാണാതായത്. അതുകൊണ്ടുതന്നെ ഇതിനുപിന്നില്‍ ഡംപി അഹമ്മദും കുടുംബവുമാണ് എന്നാണ് ജഡ്ജിയുടെ കുടുംബം ആരോപിക്കുന്നത്.
സംഭവം അറിഞ്ഞ ജഡ്ജി ബറേലി പോലീസിനെ ഫോണില്‍ ബന്ധപ്പെട്ടു. സംഭവം ഫോണിലൂടെ പോലീസിനെ അറിയിക്കുകയും പരാതി ഫയല്‍ ചെയ്യുകയും ചെയ്തു.
കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ഇരുപതോളം പേർക്കെതിരേ കേസെടുത്തത്. നായയ്ക്കായുള്ള തിരച്ചിലും പോലീസ് നടത്തുന്നുണ്ടെന്നാണ് വിവരം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജിയെയും വീട്ടുകാരെയും ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.
#judge'#dogstolen; #police #registeredcase #twenty #neighbors