കൊച്ചി: ( www.truevisionnews.com ) കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ. വിഷയത്തിൽ എയർ ഇന്ത്യ വിശദീകരണം നൽകിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം ഇല്ലെന്ന വിവരം ലഭിക്കുന്നതെന്നും യാത്രക്കാർ പറഞ്ഞു.
നാളെ തന്നെ വിവിധ സ്ഥലങ്ങളിലെത്തേണ്ടവരുണ്ട്. വിസ കാലവധി കഴിയാറായ സാഹചര്യത്തിൽ അവിടെയെത്തിയില്ലെങ്കിൽ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ലെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിഷേധിക്കുന്നുണ്ട്.
'നാളെ തന്നെ മസ്ക്കറ്റിലെത്തണം. വിസാ കാലവധി തീരുകയാണ്. ഒരു നിവർത്തിയും ഇല്ല. അവിടെയെത്തിയില്ലെങ്കിൽ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ല. ആ വക്കിൽ നിൽക്കുകയാണ്.
14നോ17നോ ടിക്കറ്റ് തരാമെന്നാണ് പറയുന്നത്. അതിന് പോയിട്ട് കാര്യമില്ല. വിസ നാളെ തീരുകയാണ്', യാത്രക്കാരൻ പറഞ്ഞു. '7.40ന് എൻട്രി ലഭിച്ചു, 10.40നായിരുന്നു പോകേണ്ടിയിരുന്നത്. ഷാർജയിലേക്കായിരുന്നു ഫ്ലൈറ്റ്. ബോഡിങ് പാസ് ലഭിച്ച്, എമിഗ്രേഷനും കഴിഞ്ഞും ലഗേജ് പോയി കഴിഞ്ഞ് കാത്തിരിക്കുന്ന സമയത്താണ് ഫ്ലൈറ്റ് രണ്ട് മണിക്കൂർ വൈകുമെന്ന് അറിയുന്നത്.
ശേഷം ഒരു കുപ്പി വെള്ളം കൊണ്ടുതന്നിട്ട്, ഇന്നത്തെ ഫ്ലൈറ്റ് കാൻസലായെന്ന് പറയുകയായിരുന്നു. എല്ലാവരേയും പുറത്തേക്കിറക്കി. അവർക്ക് ഇഷ്ടപ്പെടുന്ന ഒരു തീയതി തരുന്നു, ആ ദിവസം വേണമെങ്കിൽ പൊക്കോളു എന്ന് പറയുന്നു. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും അവർ ചെയ്ത് തരുന്നില്ല.
ഒൻപതാം തീയതിയ്ക്ക് മുൻപായി ജോയിൻ ചെയ്യേണ്ടതാണ്. ജോലി നഷ്ടപ്പെടുന്ന രീതിയിൽ നിൽക്കുകയാണ്. ഏതെങ്കിലും രീതിയിൽ ഇവിടെ നിന്ന് ഇറക്കുക, ചെല്ലേണ്ട സ്ഥലത്ത് എത്തിക്കുക എന്നാണ് പറയാനുള്ളത്.
അല്ലാതെ ഇവിടെ നിന്ന് ആരും പോകില്ല. വിസ തീർന്ന് നിൽക്കുന്ന ആളുകൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു നിൽക്കുന്നുണ്ട്. കെട്ടിതൂങ്ങി ചാവുമെന്ന് പൊലീസിനോട് പറഞ്ഞവരുണ്ട്.
അതുകൊണ്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക. ടിക്കറ്റ് മാറ്റിത്തരാമെന്നാണ് ജീവനക്കാർ പറയുന്നത്. ഇന്നലെ രാത്രി 12 മണിയ്ക്ക് എത്തിയതാണ് കുഞ്ഞുമായി', യാത്രക്കാർ പറഞ്ഞു.
#passengers #protest #against #cancellation #airindiaexpress #flights